ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച ഒരു വാണിജ്യ സ്ഥാപനം അടച്ച്‌ പൂട്ടി; 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ ഒരു വാണിജ്യ സ്ഥാപനം അടച്ച്‌ പൂട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയ 7 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

ജനുവരി 26-ന് നടത്തിയ പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയത്. പിഴ ചുമത്തിയ സ്ഥാപനങ്ങളിൽ ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ച്ചകളും, സമൂഹ അകലം ഉറപ്പാക്കുന്നതിലെ വീഴ്ച്ചകളുമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. 2 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു.

രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.