ദുബായ്: 2024 ആദ്യ പകുതിയിൽ 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി

GCC News

2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു. 2024 ജൂൺ 20-നാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് അവബോധം വളർത്തുന്നതിനും, റോഡ് ഉപയോഗിക്കുന്നവരിൽ സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത, ദുബായ് പോലീസ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി ഊന്നിപ്പറഞ്ഞു. തീവ്രമായ ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാൻ ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത്തരം പ്രചാരണ നടപടികളും, പ്രവർത്തനങ്ങളും ട്രാഫിക് നിയമലംഘനങ്ങളെയും അശ്രദ്ധമായ ഡ്രൈവർമാരെയും ലക്ഷ്യമിടുന്നു, ഇത് സുരക്ഷിതമായ റോഡുകൾക്കും മരണങ്ങൾ കുറയ്ക്കുന്നതിനും കാരണമാകുന്നു”, അദ്ദേഹം വ്യക്തമാക്കി.

ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ പ്രധാനമായും അനധികൃത സ്ഥലങ്ങളിലോ പൊതു റോഡുകളിലോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ബോധവൽക്കരണ കാമ്പെയ്‌നുകൾ വഴി റൈഡർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്‌ക്ക് ദുബായ് പോലീസ് മുൻഗണന നൽകുന്നതായി അദ്ദേഹം വ്യക്‌തമാക്കി.

2024 ൻ്റെ ആദ്യ പകുതിയിൽ, ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ ഉൾപ്പെട്ട അപകടങ്ങളിൽ നാല് മരണങ്ങൾ ദുബായിൽ രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. ഈ അപകടങ്ങളിൽ ഒരാൾക്ക് ഗുരുതരമായ പരിക്ക്, 19 പേർക്ക് മിതമായ പരിക്കുകൾ, അഞ്ച് ചെറിയ പരിക്കുകൾ എന്നിവ ഉണ്ടായതായും, 7804 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും, 4474 സ്കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലുള്ള വേഗപരിധിയുള്ള റോഡുകളിൽ ഇത്തരം വാഹനമോടിക്കുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക, ഇ-സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കുള്ള വിവിധ പിഴകൾ അദ്ദേഹം വിശദീകരിച്ചു. ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവർ അവയ്ക്കായുള്ള നിയുക്ത പാതകൾ ഉപയോഗിക്കുക, ഉചിതമായ വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കുക, രാത്രിയിലോ പ്രതികൂല കാലാവസ്ഥയിലോ സവാരി ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൈക്കിൾ യാത്രക്കാർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും നിയുക്ത പാതകൾ ഉപയോഗിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അൽ ഗൈതി അഭ്യർത്ഥിച്ചു. ‘പോലീസ് ഐ’ സേവനത്തിലൂടെയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ ‘വി ആർ ഓൾ പോലീസ്’ സേവനത്തിലൂടെയോ അപകടകരമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.