കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ

featured GCC News

കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്യാഷ് ട്രാൻസാക്ഷൻ രൂപത്തിലുള്ള ഇടപാടുകൾക്ക് 2024 ഒക്ടോബർ 1 മുതലാണ് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഉത്തരവ് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ അജീൽ പുറത്തിറക്കിയിരുന്നു. ഈ ഉത്തരവാണ് കുവൈറ്റ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം ഈ നിയമത്തിൽ വരുത്തുന്ന ലംഘനങ്ങൾക്ക് പിഴ, തടവ് എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ 1 മുതൽ കാറുകളുടെ വില്പനയ്ക്കായി ബാങ്ക് ഇടപാടുകളിലൂടെ മാത്രമേ പണം കൈമാറാൻ അനുമതി ഉണ്ടായിരിക്കൂ. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.