കുവൈറ്റ്: പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

featured GCC News

രാജ്യത്തെ പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റിയാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ പൊതു ഇടങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ, ഭക്ഷണ മാലിന്യം എന്നിവ വലിച്ചെറിയുന്നവർക്ക് 500 ദിനാർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്. പക്ഷികൾക്കും, പൂച്ചകൾക്കും മറ്റും ഭക്ഷണം നൽകുന്നതിനായി ഇത്തരത്തിൽ പൊതുഇടങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഇടുന്നവർക്കും ഈ പിഴ ചുമത്തപ്പെടാവുന്നതാണ്.

കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ് ഇത്. ഇത്തരം പ്രവർത്തികൾ ഈ നിയമത്തിലെ ’42/ 2014′ വ്യവസ്ഥകൾ ലംഘിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം ചവറ്റുകുട്ടകൾ പോലുള്ള മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങളിലൊഴികെ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ ഭക്ഷണ മാലിന്യം നിക്ഷേപിക്കുന്നത് പൊതു ആരോഗ്യത്തിനും, പരിസ്ഥിതിയ്ക്കും ഒരു പോലെ കോട്ടം വരുത്തുന്ന പ്രവർത്തിയാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.