സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

featured GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി അറിയിച്ചു. 2024 ജൂൺ 6-ന് റിയാദിൽ വെച്ച് നടന്ന ഒരു പത്ര സമ്മേളനത്തിലാണ് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ഇക്കാര്യം വ്യക്തമാക്കിയത്.

2024 ജൂൺ 6 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിനും, ഏറ്റവും മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ സൗദി അറേബ്യയിലെത്തിയ തീർത്ഥാടകർക്കിടയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

തീർത്ഥാടകർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹജ്ജ് തീർത്ഥാടനം എന്നത് രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും, മറ്റു ഇത്തരം പ്രവർത്തികൾക്കും ഉള്ളതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.