സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു

featured GCC News

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ 2021 ഡിസംബർ 7, ചൊവ്വാഴ്ച്ചയാണ് ഉദ്‌ഘാടനം ചെയ്തത്.

സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് തുറന്ന് കൊടുത്തത്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.

ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്.

Source: Saudi Press Agency.

ഒമാനിലെ ഇബ്രി പട്ടണത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത നിർമ്മിക്കുന്നത്. ഏതാണ്ട് 740 കിലോമീറ്റർ നീളത്തിലാണ് ഈ ഹൈവേ പണിതിരിക്കുന്നത്. ഈ ഹൈവേയുടെ 580 കിലോമീറ്റർ സൗദി അറേബ്യയിലും, 160 കിലോമീറ്റർ ഒമാനിലും സ്ഥിതി ചെയ്യുന്നു.

Source: Saudi Press Agency.

2014-ൽ പണിതീർക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി നിരവധി സാങ്കേതിക പ്രശ്നങ്ങളാൽ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. ഈ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് 2021 ജൂലൈ മാസത്തിൽ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

Images: Saudi Press Agency.