ഒമാനിലെ വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ: വ്യക്തികൾക്കോ, വാഹനങ്ങൾക്കോ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ല

featured GCC News

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങളുടെ കീഴിൽ വ്യക്തികൾക്കോ, വാഹനങ്ങൾക്കോ യാത്രാ വിലക്കുകൾ ബാധകമാക്കിയിട്ടില്ലെന്ന് ഒമാൻ ന്യൂസ് ഏജൻസി പ്രത്യേക അറിയിപ്പിലൂടെ വ്യക്തത നൽകി. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായാണ് ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ വാണിജ്യ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ളതെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ ഈ വിലക്കുകൾ വ്യക്തികളുടെയോ, വാഹനങ്ങളുടെയോ സഞ്ചാരത്തിന് ബാധകമല്ലെന്നും, മാർച്ച് 4 മുതൽ മാർച്ച് 20 വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ വാണിജ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ മാർച്ച് 1, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് 2021 മാർച്ച് 4 മുതൽ രാജ്യവ്യാപകമായി രാത്രികാലങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. രാജ്യത്തെ ടൂറിസ്റ്റ് സംവിധാനങ്ങളിലെ റസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്കും, ഹോം ഡെലിവറി സേവനങ്ങൾക്കും ഈ രാത്രികാല നിയന്ത്രണങ്ങൾ ബാധകമാണ്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.