ഒമാൻ: പ്രവാസികൾക്ക് മസ്കറ്റിൽ വീട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിപ്പ് നൽകി. കൈവശപ്പണയാടിസ്ഥാനത്തിൽ മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരത്തിൽ അപേക്ഷിക്കുന്ന പ്രവാസികൾ, അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിരിക്കണം എന്നത് നിർബന്ധമാണ്. മസ്കറ്റ് ഗവർണറേറ്റിലെ ഏതാനം നിശ്ചിത ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്.

മന്ത്രലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഇത്തരത്തിൽ വാങ്ങുന്ന പാർപ്പിടങ്ങൾ ചുരുങ്ങിയത് 45000 റിയാൽ മൂല്യമുള്ളതായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. തനിച്ചോ, അടുത്ത കുടംബാംഗത്തോടൊപ്പം പാർട്ണർഷിപ്പ് വ്യവസ്ഥയിലോ പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിടത്തിനുമേൽ ലോൺ നേടുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

വസ്തു വാങ്ങി നാല് വർഷത്തിന് ശേഷം മാത്രമാണ് അവ വിൽക്കാൻ അനുവാദം ലഭിക്കുക. വസ്തു വാങ്ങിയ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ അനന്തരാവകാശിക്ക് വസ്തു കൈമാറ്റം ചെയ്യാവുന്നതാണ്. ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക.

ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം. മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ ഓരോ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിലെയും പരമാവധി 40 ശതമാനം യൂണിറ്റുകളാണ് പ്രവാസികൾക്ക് വിൽക്കാൻ അനുവാദം നൽകുന്നത്. ഒരേ രാജ്യത്ത് നിന്നുള്ളവർക്ക് പരമാവധി 20 ശതമാനം യൂണിറ്റുകളെ വിൽക്കാൻ അനുവദിക്കൂ.

നിലവിൽ മസ്കറ്റിൽ മാത്രമാണ് ഈ രീതിയിൽ പ്രവാസികൾക്ക് പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നത്. മസ്‌കറ്റിൽ ബൗഷർ, അമീററ്റ്, അൽ സീബ് എന്നീ വിലായത്തുകളിലാണ് നിലവിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്.

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്വ് നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് ഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ 2020 ഒക്ടോബർ 18-ന് മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചിരുന്നു.