ഒമാൻ: കുട്ടികളിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured GCC News

കുട്ടികളിലെ ഡിജിറ്റൽ ആസക്തി തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 21-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വേനലവധിക്കാലത്ത് കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്റർനെറ്റ് എന്നിവ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളെ ഡിജിറ്റൽ ആസക്തിയിലേക്ക് നയിക്കാമെന്നും, ഇത് അവർക്ക് ശരിയായ രീതിയിലുള്ള മാനസിക വളർച്ച കൈവരിക്കുന്നതിന് തടസ്സമാകാനിടയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

“ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളെ വളർത്തുന്നതിനായല്ല നിർമ്മിച്ചിരിക്കുന്നത്… അവ വിവേകത്തോടെ ഉപയോഗിക്കേണ്ടവയാണ്.”, മന്ത്രാലയം രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. കുട്ടികളുടെ ലോകത്തിന് വെളിച്ചം പകരുന്നതിന് ഡിജിറ്റൽ ഉപകരണങ്ങൾ അത്യാവശ്യമല്ലെന്നും, പകരം അവരോട് കൂടുതൽ കരുതലോടെയും, പരിഗണനയോടെയും ഇടപഴകുന്ന രക്ഷിതാക്കളാണ് പ്രധാനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുട്ടികളിലെയും, യുവാക്കളിലെയും ഡിജിറ്റൽ ആസക്തി തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്:

  • മുന്നറിയിപ്പില്ലാതെ മാനസികാവസ്ഥയിൽ പ്രകടമാക്കുന്ന പെട്ടന്നുള്ള വ്യതിയാനങ്ങൾ.
  • സമൂഹത്തിൽ നിന്നും, അധ്യയന, കുടുംബ ജീവിതത്തിൽ നിന്നുമുള്ള പിൻവലിയൽ.
  • ഡിജിറ്റൽ ഉപകരണങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം. മെസ്സേജുകൾ, നോട്ടിഫിക്കേഷനുകൾ തുടങ്ങിയ വന്നിട്ടുണ്ടോ എന്ന് തുടർച്ചയായി പരിശോധിക്കുന്ന അവസ്ഥ ഇതിന്റെ ഒരു ലക്ഷണമാണ്.
  • ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാത്ത അവസരങ്ങളിൽ അസ്വസ്ഥത, ദേഷ്യം, ആകുലത തുടങ്ങിയവ പ്രകടമാക്കുക.
  • അസ്വസ്ഥമായ ഉറക്കം, വിഷാദം, വിട്ടുമാറാത്ത മാനസിക പിരിമുറുക്കം .
  • ഡിജിറ്റൽ ഉപകരണങ്ങൾ ഒഴികെയുള്ള മറ്റു കാര്യങ്ങളിലെല്ലാം പ്രകടമാക്കുന്ന വിരക്തി.