ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

featured GCC News

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയം പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. 2023 മെയ് 16-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ് ഗവർണറേറ്റിലെ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റാണ് ഈ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിലാണ് ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി, വെയിൽ ഏൽക്കുന്ന രീതിയിൽ, ഒമാനിലെ തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ദിനവും ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെയുള്ള സമയങ്ങളിൽ തൊഴിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതാണ്. ഈ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് രാജ്യത്തെ കെട്ടിടനിർമ്മാണ മേഖല ഉൾപ്പടെയുള്ള പുറം തൊഴിൽ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്ക് അവബോധം നൽകുന്നതിനായാണ് മന്ത്രാലയം ഇത്തരം ഒരു ബോധവത്കരണ പ്രചാരണ പരിപാടി നടത്തുന്നത്.

സൗത്ത് അൽ ബതീന, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിൽ മന്ത്രാലയം ഈ ബോധവത്കരണ പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.

ഒമാനിലെ ഔദ്യോഗിക ഉത്തരവ് ‘286/2008’-ലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Cover Image: Oman Ministry of Labor.