ഒമാൻ: രാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി

featured GCC News

രാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. 2023 ഫെബ്രുവരി 23-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതോടെ ഏഷ്യൻ മേഖലയിലെ യാത്രകൾക്കായ് സൗദി – ഒമാൻ വ്യോമ ഇടനാഴി പ്രയോജനപ്പെടുത്തുന്നതിന് ഇസ്രായേലി വിമാനങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. ഈ അനുമതി സൗദി അധികൃതർ നേരത്തെ നൽകിയിരുന്നു.

“രാജ്യത്തിൻറെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ യാത്രാ വിമാനങ്ങൾക്കും ഒമാൻ ആകാശപ്പരപ്പിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി ഇതിനാൽ സ്ഥിരീകരിക്കുന്നു.”, ഒമാൻ CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ നീക്കം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്റെ ഭാഗത്ത് നിന്നുള്ള ഈ തീരുമാനത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹെൻ സ്വാഗതം ചെയ്യുകയും, ഇതിൽ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി – ഒമാൻ വ്യോമ ഇടനാഴി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇസ്രായേലി വിമാനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സാധ്യമാക്കുന്ന ഈ നടപടി ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്ക്കും, യാത്രികർക്കും ഒരു പോലെ ചരിത്രപരവും, പ്രധാനമായതുമായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Cover Image: WAM.