സൗദി: രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ സ്വദേശിവത്കരണം 50 ശതമാനം കടന്നു

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട ഏഴ് വാണിജ്യ പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ തോത് അമ്പത് ശതമാനം കടന്നതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020-ലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ.

സൗദിയിലെ സ്വകാര്യ മേഖലയിലുടനീളമുള്ള കണക്കുകൾ പ്രകാരം ഈ കാലയളവിൽ സ്വദേശിവത്കരണത്തിന്റെ തോത് ആകെ 23.8 ശതമാനത്തിലെത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിലാകെ 6.48 ദശലക്ഷം പ്രവാസികളും, 2.03 ദശലക്ഷം സൗദി പൗരന്മാരുമാണ് തൊഴിലെടുക്കുന്നത്.

സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കപ്പെട്ടത് ഫിനാൻഷ്യൽ, ഇൻഷുറൻസ് പ്രവർത്തനങ്ങളിലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് 83.6 ശതമാനത്തിലെത്തിയിട്ടുണ്ട്.

പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ 71.9%, ഫോറിൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ 71.5%, ഖനനം, ക്വാറി മേഖലകളിൽ 63.2%, വിദ്യാഭ്യാസ മേഖലയിൽ 52.9%, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മേഖലയിൽ 50.7%, ഇലെക്ട്രിസിറ്റി, ഗ്യാസ് മുതലായവയുടെ വിതരണ മേഖലയിൽ 50.6% എന്നിങ്ങനെയാണ് സ്വദേശിവത്കരണത്തിന്റെ തോത്.