സൗദി അറേബ്യ: നവംബർ 7 വരെ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 7, ചൊവ്വാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 2-നാണ് സൗദി കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നവംബർ 3 മുതൽ നവംബർ 7 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, തബുക്, അൽ ജൗഫ്, നോർത്തേൺ ബോർഡർ മേഖല, അൽ ഖാസിം മുതലായ പ്രദേശങ്ങളിലും ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സൗദി അധികൃതർ നൽകുന്ന കാലാവസ്ഥാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Image: Saudi Press Agency.