സൗദി അറേബ്യ: സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

featured GCC News

രാജ്യത്തെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും അടുത്ത വർഷം മുതൽ കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

2025 നവംബർ 24-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2026 നവംബർ 18 മുതൽ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും 12 തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. സൗദി കായികമന്ത്രാലയവുമായി ചേർന്നാണ് MHRSD ഈ തീരുമാനം നടപ്പിലാക്കുന്നത്.

നാലോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും 15 ശതമാനം നിരക്കിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് MHRSD തീരുമാനിച്ചിരിക്കുന്നത്. സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, പേർസണൽ ട്രെയിനർ, പ്രൊഫഷണൽ അത്ലറ്റിക് കോച്ച് എന്നിവ ഉൾപ്പടെ 12 തൊഴിൽപദവികളിലാണ് ഇതിന്റെ ഭാഗമായി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.