സൗദി അറേബ്യ: ഇടിയോട് കൂടിയ മഴ; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2023 മെയ് 21-നാണ് സൗദി സിവിൽ ഡിഫൻസ് ഈ നിർദ്ദേശം നൽകിയത്.

സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെയ് 21 മുതൽ മെയ് 25, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഈ കാലയളവിൽ മക്ക മേഖലയിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അസീർ, അൽ ബാഹ, ജസാൻ, നജ്‌റാൻ മുതലായ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെടാനിടയുണ്ട്.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം മുതലായ മേഖലകളിൽ ഈ കാലയളവിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, മദീന, ഹൈൽ മുതലായ പ്രദേശങ്ങളിലും മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ സുരക്ഷിത ഇടങ്ങളിൽ തുടരാനും, വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്‌വരകൾ, ജലാശയങ്ങൾ എന്നിവയ്ക്ക് സമീപത്തേക്ക് പോകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency.