സൗദി: മൂന്ന് വർഷത്തിനിടയിൽ അഞ്ച് ദശലക്ഷത്തിലധികം അനധികൃത വിദേശികൾക്കെതിരെ നടപടികൾ എടുത്തതായി ആഭ്യന്തര മന്ത്രാലയം

GCC News

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2017 നവംബർ 11 മുതൽ 2021 ജൂൺ 24 വരെയുള്ള കാലയളവിൽ 5651619 പേരെയാണ് സൗദിയിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് ഇതിൽ 4323083 പേർ അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 803186 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 525350 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 116930 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 54 പേർ എത്യോപ്യയിൽ നിന്നും, 43 ശതമാനം പേർ യെമനിൽ നിന്നും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെയും, നുഴഞ്ഞുകയറ്റക്കാരെയും പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ 2769 പേരാണ് അറസ്റ്റിലായത്. ഇത്തരം പ്രവർത്തങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

രാജ്യത്തെ പ്രവാസികളോട് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ കൃത്യസമയത്ത് പുതുക്കാൻ സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് നിർദ്ദേശം നൽകി.