സൗദി: അനധികൃത കുടിയേറ്റക്കാരെയും, തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം

GCC News

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു. തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകളിലെ വീഴ്ച്ചകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെയും, നുഴഞ്ഞുകയറ്റക്കാരെയും പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നതാണ്. ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങളും ഇത്തരത്തിൽ അധികൃതർ പിടിച്ചെടുക്കുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പങ്ക് വെക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.