സൗദി അറേബ്യ: COVID-19 നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ജനുവരി 13-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് താഴെ പറയുന്ന COVID-19 പ്രതിരോധ നടപടികൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേരുടെയും ശാരീരിക ഊഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • വാക്സിനെടുക്കാത്തവർ, COVID-19 രോഗബാധിതർ എന്നീ വിഭാഗങ്ങൾക്ക് സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കരുത്.
  • സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കേണ്ടതാണ്.
  • സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.
  • സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതാണ്.
  • സ്ഥാപനങ്ങളിലെ വിവിധ ഇടങ്ങൾ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ഷോപ്പിംഗ് കാർട്ടുകൾ തുടങ്ങിയവ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.

ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ചെറിയ സ്ഥാപനങ്ങൾക്ക് 10000 റിയാൽ മുതൽക്കും, വലിയ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെയും പിഴ ചുമത്തുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾ ആറ് മാസം വരെ അടച്ചിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.