സൗദി: ലൈസൻസ് കൂടാതെ ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നവർക്ക് 10 വർഷം വരെ തടവ്

featured GCC News

ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും, അവ കടത്തുന്നതും, അവയിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വസ്തുക്കളുടെ നിർമാർജ്ജനം സംബന്ധിച്ചും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സൗദി അറേബ്യയിൽ പ്രത്യേക ലൈസൻസ് നിർബന്ധമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണത്തിനോ, ഗുരുതര പരിക്കുകൾക്കോ ഇടയാക്കുന്നവർക്കും, വസ്തുവകകൾക്കോ, പരിസ്ഥിതിയ്ക്കോ കേടുപാടുകൾ വരുത്തുന്നവർക്കും പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഇത്തരം പ്രവർത്തികൾക്ക് 30 ദശലക്ഷം റിയാൽ വരെ പിഴയും, 10 വർഷം തടവും ശിക്ഷയായി ലഭിക്കുന്നതാണ്. പ്ലൂട്ടോണിയം, യുറേനിയം – 233, യുറേനിയം – 235, യൂറേനിയത്തിന്റെ മറ്റു വകഭേദങ്ങൾ, ന്യൂക്ലിയാർ സേഫ്ഗാർഡ്‌സ് എഗ്രിമെന്റ് പ്രകാരമുള്ള മറ്റു വസ്തുക്കൾ എന്നിവയെ രാജ്യത്ത് ന്യൂക്ലിയാർ പദാർത്ഥങ്ങളായി കണക്കാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Cover Image: Saudi Press Agency.