സൗദി അറേബ്യ: മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്യാൻ തീരുമാനം

featured GCC News

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യാൻ സൗദി അറേബ്യ തീരുമാനിച്ചു. 2025 ഒക്ടോബർ 8-നാണ് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ ഭേദഗതി പ്രകാരം ഇത്തരം പാനീയങ്ങൾക്ക് ഓരോ 100 മില്ലീലിറ്ററിലും അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്തായിരിക്കും ഒരു ലിറ്റർ പാനീയത്തിന് ചുമത്തേണ്ട എക്‌സൈസ് ടാക്സ് കണക്കാക്കുന്നത്. 2026 ജനുവരി മുതലാണ് നികുതി കണക്കുന്നതിനുള്ള ഈ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഇതോടെ ഇത്തരം മധുരപാനീയങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള അമ്പത് ശതമാനം നികുതി എന്ന നിർദ്ദേശം ഒഴിവാകുന്നതും പകരമായി ഇത്തരം പാനീയങ്ങളുടെ ഓരോ 100 മില്ലീലിറ്ററിലും അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്ത് നികുതി കണക്കാക്കുന്നതുമാണ്.

ഇതോടെ ഓരോ 100 മില്ലീലിറ്ററിലും ചേർത്തിട്ടുള്ള പഞ്ചസാരയുടെ അളവ് ഉയരുന്നതിനനുസരിച്ച് കൃത്രിമ മധുരം ചേർത്ത പാനീയങ്ങളുടെ നികുതി കൂടുന്നതാണ്. ഇത്തരം പാനീയങ്ങളുടെ നികുതി കണക്കുന്നതിനുള്ള ഒരു പുതുക്കിയ മാനദണ്ഡത്തിന് ജി സി സി ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ കമ്മിറ്റി അംഗീകാരം നൽകിയ സാഹചര്യത്തിലാണ് സൗദി അറേബ്യ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കൃത്രിമ മധുരം ചേർത്ത എല്ലാത്തരം പാനീയങ്ങൾക്കും – കുപ്പികളിൽ വരുന്ന പാനീയങ്ങൾ, ജ്യൂസ് ഉണ്ടാകുന്നതിനുള്ള കോൺസെൻട്രേറ്റുകൾ, ജ്യൂസ് ഉണ്ടാകുന്നതിനുള്ള പൊടികൾ, ജെല്ലുകൾ തുടങ്ങിയവ ഉൾപ്പടെ – ഈ പുതിയ നികുതി സമ്പ്രദായം ബാധകമാകുന്നതാണ്.