സൗദി: സ്വന്തം തൊഴിലുടമയുടെ കീഴിലല്ലാതെ വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസികൾ, വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിനെതിരെയും, പ്രവാസികളെ ഇത്തരത്തിൽ മറ്റു ജോലികൾ ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെയും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലുടമകൾക്കും, പ്രവാസികൾക്കും തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കാമെന്നും ജവാസത് വ്യക്തമാക്കി.

2021 ഒക്ടോബർ 4-ന് വൈകീട്ടാണ് ജവാസത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജവാസത് അറിയിച്ചിരിക്കുന്നത്:

തൊഴിലുടമകൾക്ക് ബാധകമാകുന്ന ശിക്ഷാ നടപടികൾ:

  • തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികളെ, അവരുടെ വ്യക്തിപരമായ ലാഭത്തിനായോ, തൊഴിലുടമയ്ക്ക് ലാഭം ലഭിക്കുന്ന രീതിയിലോ, മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ അനുവദിക്കുന്ന തൊഴിലുടമകൾക്ക് പരമാവധി മൂന്ന് മാസം വരെ തടവും, 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
  • ആദ്യമായി ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലുടമകൾക്ക് ഒരു മാസം തടവും, 5000 റിയാൽ പിഴയും ചുമത്തുന്നതാണ്.
  • ഇത്തരം പ്രവർത്തികൾ രണ്ടാമതും ആവർത്തിക്കുന്ന തൊഴിലുടമകൾക്ക് രണ്ട് മാസം തടവും, 20000 റിയാൽ പിഴയും ചുമത്തുന്നതാണ്.
  • മൂന്നാമതും ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം തടവും, 50000 റിയാൽ പിഴയും ചുമത്തുന്നതാണ്.
  • ഇത്തരം കേസുകളിലെല്ലാം ഒരു തൊഴിലുടമയ്ക്ക് കീഴിൽ ഇത്തരത്തിൽ അനധികൃത പ്രവർത്തികളിലേർപ്പെടുന്ന തൊഴിലാളികളുടെ എണ്ണം എത്രയാണോ, അത്രയും തവണ പിഴ ചുമത്തുന്നതാണ്.
  • ഇത്തരം തൊഴിലുടമകൾക്ക് ഒരു വർഷത്തേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ്. ഇത്തരം പ്രവർത്തികളുടെ ആവർത്തനത്തിനനുസരിച്ച് ഈ വിലക്ക് രണ്ട് വർഷം, മൂന്ന് വർഷം എന്നീ രീതിയിൽ ഉയർത്തുന്നതാണ്.

പ്രവാസി തൊഴിലാളികൾക്ക് ബാധകമാകുന്ന ശിക്ഷാ നടപടികൾ:

  • വ്യക്തിപരമായ ലാഭത്തിനായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് പരമാവധി ആറ് മാസത്തെ തടവും, 50000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
  • ഇത്തരം പ്രവാസികളെ തടവ് ശിക്ഷ, പിഴ ഈടാക്കൽ എന്നീ നടപടികൾ പൂർത്തിയായ ശേഷം നാട് കടത്തുന്നതാണ്.
  • തന്റെ തൊഴിലുടമയുടെ കീഴിലല്ലാതെ, മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരും, സ്വന്തം നിലയ്ക്ക് തൊഴിൽ ചെയ്യുന്നവരുമായ പ്രവാസികളെ നാട് കടത്തുന്നതാണ്.
  • ഇത്തരത്തിൽ സ്വന്തം ലാഭത്തിനായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകളുടെ റെസിഡൻസി പെർമിറ്റ് റദ്ദ് ചെയ്യുന്നതും, 5000 റിയാൽ പിഴ, ഒരു മാസത്തെ തടവ് എന്നിവ ചുമത്തുന്നതും, സൗദിയിൽ നിന്ന് നാട് കടത്തുന്നതുമാണ്.