യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

featured UAE

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2024 ഫെബ്രുവരി 6-നാണ് മൊഹ്‌റെ ഇക്കാര്യം അറിയിച്ചത്.

2022 പകുതി മുതൽ 2024 ഫെബ്രുവരി 6 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരം സ്ഥാപനങ്ങൾ ഈ കാലയളവിൽ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ആകെ 1818 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തിയതായും MoHRE അറിയിച്ചു.

എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതായി കണ്ടെത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 ദിർഹം മുതൽ പിഴ ചുമത്തുന്നതാണ്.

ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണ്. എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുന്ന പട്ടികയിലെ ഏറ്റവും താഴെയുള്ള വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം പത്തൊമ്പതിനായിരത്തിലധികം സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചതായി MoHRE ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ 92000-ത്തിൽ പരം സ്വദേശികൾ തൊഴിലെടുക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.