യു എ ഇ: ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

featured UAE

ഓൺലൈൻ തട്ടിപ്പുകളും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരിൽ നിന്ന് പണം അപഹരണം ചെയ്യുന്നതും, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് യു എ ഇയിൽ ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തപ്പെടാമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 3-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുള്ള യു എ ഇ ഫെഡറൽ നിയമം ‘5/ 2012’-ലെ ആർട്ടിക്കിൾ 11 പ്രകാരം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ സ്വകാര്യ സ്വത്ത് അപഹരിക്കുക, അവരുടെ ആധാരങ്ങൾ കൈക്കലാക്കുക മുതലായവ പ്രവർത്തനങ്ങൾ സ്വന്തം കാര്യത്തിനോ, മറ്റുള്ളവർക്ക് വേണ്ടിയോ, നിയമപരമല്ലാതെ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.

ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ ശൃംഖലകൾ, ഇലക്ട്രോണിക് ഇൻഫോർമേഷൻ സംവിധാനങ്ങൾ, മറ്റു സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുന്നതും ഇതേ നിയമത്തിന് കീഴിൽ വരുന്നതാണ്. ഇത്തരം വ്യാജ പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ടര ലക്ഷം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾക്കായി എല്ലാത്തരം ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.