വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഡോ. വില്യംഹാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

Kerala News

തിരുവനന്തപുരത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ സ്ഥാപകരിൽ ഒരാളുമായ ഡോ. വില്യം ഹാൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഉപദേശകനാണ് ഡോ. വില്യം ഹാൾ.

കേരളത്തിൽ കാലിക പ്രാധാന്യമുള്ള വൈറസ് രോഗങ്ങളുടെ പഠനവും നിർണയവും തുടക്കത്തിൽ നടത്തുകയും സ്ഥാപനത്തിന്റെ വിപുലീകരണം നടക്കുമ്പോൾ ദേശീയ-ആഗോള പ്രാധാന്യമുള്ള പ്രവർത്തനവും ഗവേഷണവും ഏറ്റെടുക്കുകയും  ചെയ്യുക എന്ന നിർദേശമാണ് ഡോ. വില്യം ഹാൾ മുന്നോട്ടുവെച്ചത്. മുൻഗണനാടിസ്ഥാനത്തിൽ അവശ്യം വേണ്ട ഡിപ്പാർട്ട്‌മെന്റുകൾ ഉടനെ സജ്ജമാക്കുക. അതിൽ ഡയഗ്നോസ്റ്റിക് സംവിധാനം ആദ്യമേ ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിൽ തിടുക്കം കാണിക്കരുത്. കരുതലോടെ വേണം ഓരോ പ്രവർത്തനവും ഏറ്റെടുക്കാൻ.

എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളുമായും നെറ്റ്‌വർക്ക് ചെയ്യാനുള്ള സംവിധാനം ഐഎവിയിൽ ഉണ്ടവണമെന്ന് ചർച്ചയിൽ ധാരണയായി. ഐഎവിയിലേക്ക് ആവശ്യമായ സൗകര്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ശാസ്ത്രജ്ഞരുടെ നിയമനം ഘട്ടംഘട്ടമായി നടത്തും. കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫ സറായ ഡോ. മോഹനനെ അഡ്ജങ്റ്റ് ഫാക്കൽറ്റിയായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ചർച്ചയിൽ ഡോ. ശ്യാംസുന്ദരൻ കൊട്ടിലിൽ, ഡോ. എം.വി. പിളള, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീർ, ഡോ. ജി.എം. നായർ, ഡോ. സ്റ്റാലിൻ രാജ് (ഐസർ), മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ എന്നിവരും പങ്കെടുത്തു.
ഡോ. വില്യം ഹാൾ വെള്ളിയാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. ഐ.എ.വി യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് മൂന്ന് മുതൽ ഡോ. വില്യം ഹാൾ തിരുവനന്തപുരത്തുണ്ട്.