സൗദി: COVID-19 വാക്സിൻ രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കടന്നു

Saudi Arabia

സൗദിയിൽ ഇതുവരെ അഞ്ച് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 23, ബുധനാഴ്ച്ച രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിനേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഡിസംബർ 14 മുതൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച്ച വരെ 500178 പേർ ഈ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ഈ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ സൗദി അറേബ്യയിൽ ഡിസംബർ 17 മുതൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനാണ് വാക്സിനേഷനായി സൗദി ഉപയോഗിക്കുന്നത്.