കുവൈറ്റ്: 2022 ജനുവരിയിൽ 1764 പ്രവാസികളെ നാട്കടത്തിയതായി ആഭ്യന്തര മന്ത്രാലയം

Kuwait

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1764 പ്രവാസികളെ 2022 ജനവരി മാസത്തിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 1-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 2022 ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിൽ 1764 പ്രവാസികളെ നാട്കടത്തിയിരിക്കുന്നത്.

ഇതിൽ 1058 പുരുഷന്മാരും, 706 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. നിയമം ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനും, ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.