കുവൈറ്റ്: ഭിക്ഷാടനം സംബന്ധിച്ച മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം 2023 മാർച്ച് 15-ന് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

ഭിക്ഷാടനം ഒരു സാമൂഹിക കുറ്റകൃത്യമാണെന്നും, രാജ്യത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് ഇത് കോട്ടം വരുത്തുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ചൂണ്ടിക്കാട്ടി. ഭിക്ഷാടനം ഇല്ലാതാക്കുന്നതിനായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ മന്ത്രാലയം കുവൈറ്റിലെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലൂടെ അധികൃതരുമായി പങ്ക് വെക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 24 മണിക്കൂറും (ആഴ്ചയിൽ എല്ലാ ദിവസവും) പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലും ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാവുന്നതാണ്.

യാചകവൃത്തിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന പ്രവാസികളെ ഉടൻ തന്നെ നാട് കടത്തുമെന്നും, ഇവരുടെ സ്പോൺസർ പദവിയിലുളളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം സ്പോൺസർമാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും, ഇവർക്ക് പിന്നീട് പ്രവാസികളെ സ്പോൺസർ ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.