രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 17, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2025 മാർച്ച് 14 മുതൽ മാർച്ച് 17 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ കാലയളവിൽ മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ തുടങ്ങിയവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മദീന മേഖലയിലും മഴ, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
റിയാദ്, ഖാസിം, ഹൈൽ, നജ്‌റാൻ, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, അൽ ബാഹ, ജസാൻ തുടങ്ങിയ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.