കുവൈറ്റ്: കർഫ്യു ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും

featured GCC News

2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി. “രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്ക് നാട് കടത്തൽ നടപടികൾ നേരിടേണ്ടി വരുന്നതാണ്.”, അദ്ദേഹം വ്യക്തത നൽകി.

കർഫ്യു നിയന്ത്രണങ്ങൾ മറികടക്കുന്ന കുവൈറ്റി പൗരന്മാർക്കെതിരെ കർശനമായ നിയമ നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് നിലവിൽ ഭാഗിക കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്.

കർഫ്യു നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മാർച്ച് 7-ന് വൈകീട്ട് 4 മണി മുതൽ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി പ്രത്യേക ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങളെ ഉപയോഗപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഫ്യു സമയങ്ങളിൽ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി പൊലീസിന് പുറമെ, നാഷണൽ ഗാർഡ് അംഗങ്ങളുടെ സഹായം ഉറപ്പാക്കുമെന്ന് കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനങ്ങൾ മറികടക്കുന്നതിന് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നിയമലംഘകരെയും ഒരേ രീതിയിൽ കർശനമായി കൈകാര്യം ചെയ്യുമെന്നും, ഇതിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഫ്യു വേളയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്കും, അടിയന്തിര സ്വഭാവമുള്ള സാഹചര്യങ്ങളിൽ കുവൈറ്റി പൗരന്മാർക്കും, പ്രവാസികൾക്കും സഞ്ചാരാനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.