കുവൈറ്റിൽ നിന്ന് മടങ്ങുന്ന പ്രവാസി ജീവനക്കാർക്ക് 2025 ജൂലൈ 1 മുതൽ തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റുകൾ നിർബന്ധമാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്കാണ് ഈ നിബന്ധന ഏർപ്പെടുത്തുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
ഈ തീരുമാനം സ്വകാര്യ തൊഴിൽ മേഖലയിൽ കൂടുതൽ നിയന്ത്രണ നിരീക്ഷണങ്ങൾ നടപ്പാക്കുന്നതിനും, നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൗസേഫ് പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് മാൻ പവർ അതോറിറ്റിയുമായി ചേർന്ന് കൊണ്ട് 2025 ജൂലൈ 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നതാണ്. ഇതോടെ കുവൈറ്റിൽ നിന്ന് മടങ്ങുന്ന പ്രവാസി ജീവനക്കാർ അവർ നാട്ടിലേക്ക് മടങ്ങുന്ന തീയതി, മറ്റു സ്വകാര്യ വിവരങ്ങൾ എന്നിവ ഉൾപ്പടുത്തിയിട്ടുളള ഒരു ഔദ്യോഗിക അപേക്ഷ എക്സിറ്റ് പെർമിറ്റ് അനുവദിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടതാണ്.
അധികൃതർ അംഗീകരിച്ചിട്ടുള്ള ഒരു ഔദ്യോഗിക ഫോം ഉപയോഗിച്ചാണ് ഈ അപേക്ഷകൾ തയ്യാറാക്കേണ്ടത്. കുവൈറ്റിൽ നിന്ന് പ്രവാസി തൊഴിലാളികളുടെ തങ്ങളുടെ നാടുകളിലേക്കുള്ള മടക്കയാത്ര ക്രമപ്പെടുത്തുന്നതിനും, നിയമാനുസൃതമല്ലാത്ത മടക്കയാത്രകൾ തടയുന്നതിനും, തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.