സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

featured GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. 2024 മെയ് 27-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 532,958 തീർത്ഥാടകരാണ് സൗദി അറേബ്യയുടെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ ഇത്തവണത്തെ ഹജ്ജിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തിയിരിക്കുന്നത്. 2024 മെയ് 26 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഇതിൽ 523,729 പേർ വിമാനത്താവളങ്ങളിലൂടെയാണ് സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 9,210 ഹജ്ജ് തീർത്ഥാടകർ ഇതുവരെ കര അതിർത്തികളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് ഹജ്ജിനായി എത്തുന്ന തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജവാസത് അധികൃതർ വ്യക്തമാക്കി.