ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു

GCC News

ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം ഇതുവരെ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 2026 ഓഗസ്റ്റ് 29-നാണ് ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ മ്യൂസിയം ഉദ്‌ഘാടനം ചെയ്ത ശേഷം ഇതുവരെയുള്ള കാലയളവിലെ സന്ദർശകരുടെ കണക്ക് പ്രകാരമാണിത്. ഇതിൽ ഒമാനിൽ നിന്നും, വിദേശരാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർ ഉൾപ്പെടുന്നു.

ഇതുവരെയുള്ള സന്ദർശകരിൽ 81 ശതമാനം പേർ ഒമാനിൽ നിന്നുള്ളവരും, ബാക്കി 19 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുമാണ്. ഈ അവസരത്തിന്റെ ഭാഗമായി, മ്യൂസിയം അതിന്റെ ദശലക്ഷാമത്തെ സന്ദർശകനായി ഒരു പ്രത്യേക ആഘോഷം സംഘടിപ്പിച്ചു.

ഒമാന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും കണ്ടെത്താൻ വന്ന ഓരോ സന്ദർശകന്റെയും ആഘോഷം കൂടിയായിരുന്നു ഈ നാഴികക്കല്ല് എന്ന് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഡയറക്ടർ ജനറൽ എഞ്ചിനീയറായ അൽ-യഖ്ദാൻ ബിൻ അബ്ദുല്ല അൽ-ഹാർത്തി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13-നാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്.

അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.