ഒമാൻ: ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അതിർത്തികൾ അടയ്ക്കാൻ തീരുമാനം

GCC News

ഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 21-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ 22-ന് 01.00 am മുതൽ ഒമാനിലേക്കുള്ള വ്യോമയാന സേവനങ്ങളും, കര, കടൽ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗതവും നിർത്തിവെക്കുന്നതാണ്.

യാത്രാ സേവനങ്ങൾ മാത്രമാണ് നിലവിൽ ഒമാൻ നിർത്തിവെക്കുന്നത്. വിമാനങ്ങൾ, കപ്പൽ, ട്രക്ക് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ചരക്ക് ഗതാഗതം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച് വരുന്നതായും, ആവശ്യമായ തുടർ നടപടികളും, തീരുമാനങ്ങളും എടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൊറോണ വൈറസിന്റെ പുതിയ വകഭേദം യു കെയിൽ അതിവേഗം പടർന്നു പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ തങ്ങളുടെ അതിർത്തികൾ അടയ്ക്കുകയും, കുവൈറ്റ് യു കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് താത്കാലികമായി അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.