സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു (2 -1)

Qatar

ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി! ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്റീനയെ തോൽപ്പിച്ചു.

മത്സരത്തിന്റെ പത്താം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസി നേടിയ ഗോളിൽ അർജന്റീന ലീഡ് നേടിയിരുന്നു.

Source: Qatar News Agency.

എന്നാൽ വാശിയോടെയുള്ള ഫുട്ബാൾ കാഴ്‌ച വെച്ച സൗദി അറേബ്യയുടെ മുന്നിൽ അർജന്റീനയുടെ ആക്രമണങ്ങൾ പലപ്പോഴും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി അവസാനിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് തവണയാണ് അർജന്റീന സ്‌കോർ ചെയ്ത ഗോളുകൾ ഓഫ്‌സൈഡ് ആയത്.

രണ്ടാം പകുതിയിൽ നാല്പത്തെട്ടാം മിനിറ്റിൽ സലേഹ് അൽ ഷെഹൃയുടെ ഗോളിലൂടെ സൗദി അറേബ്യ ഒപ്പമെത്തി.

Source: Qatar News Agency.

തുടർന്ന് മത്സരത്തിന്റെ അമ്പത്തിമൂന്നാം മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ച് കൊണ്ട് സലേം അൽ ദോസരി സൗദി അറേബ്യയുടെ ലീഡ് ഉയർത്തി.

സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.