സൗദി അറേബ്യ: ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് കൂടി COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

featured GCC News

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾക്കും, ഭക്ഷണശാലകൾക്കും, സാമൂഹിക ചടങ്ങുകൾക്കും, ഒത്ത്‌ചേരലുകൾക്കും ഫെബ്രുവരി 4 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഫെബ്രുവരി 4 മുതൽ 10 ദിവസത്തേക്കാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഫെബ്രുവരി 14-ന് രാത്രി 10 മണി മുതൽ ഈ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി തുടരാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സൗദിയിലെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ആഴ്ച്ചകളിലായി കണ്ടുവരുന്ന വർദ്ധനവ് കണക്കിലെടുത്താണ് ഈ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് താഴെ പറയുന്ന നിയന്ത്രണങ്ങൾ സൗദിയിൽ തുടരുന്നതാണ്:

  • ഈ കാലയളവിൽ, സാമൂഹിക ചടങ്ങുകളിൽ പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.
  • എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും, സാമൂഹിക ചടങ്ങുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്ക് തുടരും.
  • സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഗെയിം സെന്ററുകൾ, റെസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്പോർട്സ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടേണ്ടതാണ്.
  • റെസ്റ്ററന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകളിൽ, ഭക്ഷണം ഇരുന്ന് കഴിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 20 ദിവസത്തേക്ക് കൂടി തുടരും. ഭക്ഷണശാലകളിൽ ഈ കാലയളവിൽ പാർസൽ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പാർസൽ സേവനങ്ങൾ നൽകുന്ന അവസരത്തിൽ ആൾക്കൂട്ടം അനുവദിക്കുന്നതല്ല.

ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾ അടച്ചിടുന്നതുൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് നേരത്തെ അറിയിച്ചിരുന്നു. ജാഗ്രത തുടരാനും, COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാനും അധികൃതർ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

COVID-19 വ്യാപനം തടയുന്നതിനായി ഫെബ്രുവരി 4-ന് വൈകീട്ട് 10 മണി മുതൽ രാജ്യത്ത് എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും പത്ത് ദിവസത്തേക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഷോപ്പിംഗ് സെന്ററുകളിലും മറ്റും പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടുകയും, ഒത്ത്‌ചേരലുകൾ നിയന്ത്രിക്കുകയും, സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, ഫെബ്രുവരി 3 മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രങ്ങളാണ് ഇപ്പോൾ 20 ദിവസത്തേക്ക് കൂടി തുടരാൻ മന്ത്രാലയം തീരുമാനിച്ചത്.