സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം; മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി സൂചന

GCC News

രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി, സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സൗദിയിലെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി HRSD മന്ത്രി സുലൈമാൻ അൽ രജ്‌ഹി ഒക്ടോബർ 5-ന് അറിയിച്ചിരുന്നു.

കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ അനാലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ബിസിനസ്സ് അനലിസ്റ്റ്, പ്രോഗ്രാമ്മർ മുതലായ തൊഴിലുകൾ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ HRSD തിരഞ്ഞെടുത്തതായാണ് ലഭിക്കുന്ന സൂചന. അഞ്ചോ അതിലധികമോ ജീവനക്കാർ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി പദവികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനത്തോടെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് ഏതാണ്ട് 9000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം. 2021 തുടക്കം മുതൽ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20 ശതമാനം സൗദി പൗരന്മാർക്കായി നീക്കി വെക്കാൻ തീരുമാനിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.