സൗദി: COVID-19 സംബന്ധമായ കിംവദന്തികൾ പരത്തുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും COVID-19 സംബന്ധമായ കിംവദന്തികളും, തെറ്റായ വാർത്തകളും പരത്തുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 19-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ വാക്സിനേഷൻ നടപടികൾ വിപുലീകരിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് പിടിയിലാകുന്നവർക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴയും, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്.

കൊറോണ വൈറസ് സംബന്ധിയായ തെറ്റായ വാർത്തകളും, അടിസ്ഥാനരഹിതമായ കാര്യങ്ങളും പങ്ക് വെക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.