സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

featured GCC News

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2024 മാർച്ച് 25-നാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, മാനേജർ ഓഫ് പ്രൊജക്റ്റ് മാനേജ്‌മന്റ്, പ്രൊജക്റ്റ് മാനേജ്‌മന്റ് എഞ്ചിനീയർ, പ്രൊജക്റ്റ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ പദവികളിൽ 40 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ച് കൊണ്ടുള്ള ഒരു ഉത്തരവ് MHRSD മന്ത്രി അഹ്‌മദ്‌ അൽ രജ്‌ഹി 2022 ഒക്ടോബർ 11-ന് പുറത്തിറക്കിയിരുന്നു. തുടർന്ന് ഇതിന്റെ ആദ്യ ഘട്ടം 2023 ഏപ്രിൽ മാസത്തിൽ നടപ്പിലാക്കിയിരുന്നു.