യുഎഇ: ഡിസംബർ 31-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

GCC News

2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 ഡിസംബർ 31 വരെയാണെന്ന് MoHRE ഓർമ്മപ്പെടുത്തി. ഈ സമയപരിധിയ്ക്കുള്ളിൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണെന്നും, ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും MoHRE കൂട്ടിച്ചേർത്തു.

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ 2024 ജനുവരി മുതൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കിയിരുന്നു.

എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ 2024-ലും, 2025-ലും ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണ്. യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന 12000-ത്തിൽ പരം ഇടത്തരം സ്വകാര്യ സ്ഥാപനങ്ങൾ ഈ തീരുമാനപ്രകാരം സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുന്നതാണ്. 2024 വർഷത്തിലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 96000 ദിർഹം പിഴ ചുമത്തുന്നതാണ്. 2025-ലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പിഴ 108000 ദിർഹമായി ഉയരുന്നതാണ്.