യു എ ഇ: സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

featured GCC News

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കി. 2024 ജനുവരി 2-ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടുണ്ട്.

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതായി MoHRE വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം രാജ്യത്തെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായി MoHRE അറിയിച്ചു.

ഇതോടെ യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന 12000-ത്തിൽ പരം ഇടത്തരം സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതിന്റെ ഭാഗമായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ 2024-ലും, 2025-ലും ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണ്.

പ്രധാനമായും 14 തൊഴിൽ മേഖലകളെയാണ് ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, പ്രൊഫഷണൽ സേവനങ്ങൾ, ടെക്നിക്കൽ സേവനങ്ങൾ, കൺസ്ട്രക്ഷൻ, വിദ്യാഭ്യാസം, ഹ്യൂമൻ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്, ആർട്സ്, വിനോദം, മൈനിങ്ങ് മുതലായവ ഇതിൽ ഉൾപ്പെടുന്നു.

ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ കാലതാമസം കൂടാതെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് MoHRE ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും, കൂടുതൽ യു എ ഇ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.

ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുന്നതാണ്. 2024 വർഷത്തിലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 96000 ദിർഹം പിഴ ചുമത്തുന്നതാണ്. 2025-ലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പിഴ 108000 ദിർഹമായി ഉയരുന്നതാണ്.

രാജ്യത്തെ സ്വകാര്യ മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി 2023 ജൂലൈ 11-ന് MoHRE അറിയിച്ചിരുന്നു.