ഖത്തർ: പ്രവാസികൾക്കും, സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനുള്ള നിയമം നിലവിൽ വന്നു

GCC News

രാജ്യത്തെ ആരോഗ്യ പരിചരണ സേവന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയിട്ടുള്ള നിയമം രാജ്യത്ത് നിലവിൽ വന്നതായി ഖത്തർ ആമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി പ്രഖ്യാപിച്ചു. ‘2021/ 22’ എന്ന ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ നിയമപ്രകാരം, ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ ഈ പുതിയ നിയമപ്രകാരം പ്രത്യേക നയപദ്ധതികളും, നടപടികളും, മാനദണ്ഡങ്ങളും പ്രകാരവും, ഇൻഷുറൻസ് പരിരക്ഷാ പരിധി അടിസ്ഥാനമാക്കിയുമായിരിക്കും.

ഖത്തറിൽ പൂർണ്ണമായും സമന്വയിപ്പിച്ചതും, ഉയർന്ന നിലവാരമുള്ളതും, ഫലപ്രദമായതും, സ്ഥായിയായതുമായ ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിയമ നിർമ്മാണം. ഈ നിയമപ്രകാരം, രാജ്യത്തെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള വിദേശി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടണ്ടതാണ്. ഖത്തറിലെ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി വിദേശി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ട് വരുന്ന റിക്രൂട്ടിങ്ങ് കമ്പനികൾക്കും ഈ നിയമം ബാധകമാകുന്നതാണ്.

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള ഈ നിയമത്തിന്റെ കരടിന് ക്യാബിനറ്റ് 2021 ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഈ കരട് നിയമം പിന്നീട് തുടർനടപടികൾക്കായി ശുറ കൗൺസിലിലേക്ക് ശുപാർശ ചെയ്തിരിക്കുകയായിരുന്നു.