ദുബായ്: ലോക സർക്കാർ ഉച്ചകോടി 2024-ൽ നരേന്ദ്ര മോദി പങ്കെടുത്തു

GCC News

ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹം ഈ ഉച്ചകോടിയിൽ പ്രസംഗിച്ചു.

വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ന്റെ അവസാനദിനമായ ഫെബ്രുവരി 14-നാണ് ശ്രീ. നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. അദ്ദേഹം ഉച്ചകോടിയിയെ അഭിസംബോധന ചെയ്ത വേളയിൽ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതനായിരുന്നു.

Source: WAM.

അദ്ദേഹം യു എ ഇ പ്രസിഡണ്ട് H.H. H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ദീർഘദർശിയായ നേതാവ് എന്നാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. വിശിഷ്ടാതിഥിയായി ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ അദ്ദേഹം ദുബായ് ഭരണാധികാരിയ്ക്ക് നന്ദി അറിയിച്ചു.

ഭക്ഷ്യസുരക്ഷ, കുടിവെള്ളത്തിന്റെ ലഭ്യത, ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകം വലിയ വെല്ലുവിളികൾ നേരിടുന്നതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. തീവ്രവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതായും, ഇത് മനുഷ്യകുലത്തിന് തന്നെ വലിയ ഭീഷണി ഉയർത്തുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം വിഷയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് ലോക സർക്കാർ ഉച്ചകോടിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക സർക്കാർ ഉച്ചകോടി 2024-ലെ വിശിഷ്ടാതിഥിയായാണ് ഇന്ത്യ പങ്കെടുത്തത്. വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി 2024 ഫെബ്രുവരി 13-നാണ് നരേന്ദ്ര മോദി യു എ ഇയിലെത്തിയത്.

അദ്ദേഹം യു എ ഇ പ്രസിഡണ്ട്, യു എ ഇ വൈസ് പ്രസിഡണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.