സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകും

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ തുടങ്ങിയവയുടെ കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) അറിയിച്ചു. ഇത്തരം രേഖകളുടെ കാലാവധി പ്രത്യേക ഫീസുകൾ കൂടാതെയാണ് പുതുക്കി നൽകുന്നത്.

നവംബർ 28-നാണ് സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത്തരം വിഭാഗങ്ങളിലുള്ളവരുടെ രേഖകളുടെ കാലാവധി അധികൃതർ സ്വയമേവ നീട്ടി നൽകുന്നതാണ്.

എന്നാൽ സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല. യാത്രാവിലക്കുകൾ മൂലം സൗദിയിലേക്ക് പ്രവേശിക്കാനാകാതെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിനായാണ് ജവാസത് ഇത്തരം ഒരു നടപടി കൈകൊണ്ടിട്ടുള്ളത്.

നിലവിൽ സൗദിയ്ക്ക് പുറത്തുള്ള, യാത്രാ വിലക്കുകൾ നേരിടുന്ന രാജ്യങ്ങളിൽ തുടരുന്ന, സൗദി വിസിറ്റ് വിസകൾ കൈവശമുള്ളവർക്ക് അത്തരം വിസകളുടെ കാലാവധി അടുത്ത വർഷം ജനുവരി 31 വരെ നീട്ടി നൽകുമെന്നും ജവാസത് അറിയിച്ചിട്ടുണ്ട്. നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്നാണ് ജവാസത് ഇത്തരം രേഖകളുടെ കാലാവധി സ്വയമേവ നടപ്പിലാക്കുന്നത്. ഇതിനാൽ ഇത്തരം വ്യക്തികൾ വിസകളുടെ കാലാവധി പുതുക്കുന്നതിനായി ജവാസത് ഓഫീസുകളിൽ ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.