കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും, സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്. റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കറൻസി രൂപത്തിൽ പണം പിരിക്കുന്നത് വിലക്കിയ മന്ത്രാലയം എല്ലാ തരം സംഭാവനകളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെ നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭാവനകൾ സ്വീകരിക്കുന്നതിനായി കെ-നെറ്റ് പോലെയുള്ള ലൈസൻസ് നൽകിയിട്ടുള്ള ഔദ്യോഗിക സേവനങ്ങൾ, ബാങ്ക് സേവനങ്ങൾ, സ്മാർട്ഫോൺ ആപ്പുകൾ തുടങ്ങിയവ ഉപയോഗിക്കാനും പൊതുഇടങ്ങളിലോ, ജീവകാരുണ്യസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ ഓഫീസുകളിലോ പണമായി നേരിട്ട് സംഭാവനകൾ സ്വീകരിക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകൾ, റോഡരികുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ മുൻകൂർ അനുമതി കൂടാതെയുള്ള പണപ്പിരിവ് നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.