കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2025 ജൂൺ 8-നാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ അറിയിപ്പ് പുറത്തിറക്കിയത്.
تعرَّف على الشروط والمعايير التي يحددها #مصرف_الإمارات_المركزي لاستبدال الأوراق النقدية التالفة أو الحصول على تعويض عنها. pic.twitter.com/hDwYM3rDHn
— Central Bank of the UAE (@centralbankuae) June 8, 2025
കേടായ കറൻസി നോട്ടുകൾക്ക് മാറ്റിയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾക്ക് നഷ്ടപരീഹാരം ലഭിക്കുന്നതിനുള്ള നിബന്ധനകൾ ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഔദോഗിക ബാങ്ക് നോട്ടുകൾ മാത്രമാണ് ഈ നിബന്ധനകൾ പ്രകാരം മാറ്റിയെടുക്കാൻ അനുവദിക്കുന്നത്.
കേടായ കറൻസി നോട്ടിന്റെ ആധികാരികത പരിശോധിച്ച ശേഷം മാത്രമാണ് ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിക്കുന്നത്. കേടായ നോട്ടിന്റെ നിലവിലെ അവസ്ഥ അനുസരിച്ചായിരിക്കും ഇവയ്ക്കുള്ള നഷ്ടപരീഹാരം അനുവദിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കേടായ ഒരു കറൻസി നോട്ടിന് പകരമായി ലഭിക്കുന്ന തുക താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനിക്കുന്നത്:
- കേടായ ബാങ്ക് നോട്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും കേടുപറ്റാത്ത രീതിയിൽ കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് ആ നോട്ടിന്റെ മുഴുവൻ മൂല്യവും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്.
- കേടായ ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിലധികവും, എന്നാൽ മൂന്നിൽ രണ്ട് ഭാഗത്തിൽ താഴെയും കേടുപറ്റാത്ത രീതിയിൽ കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് ആ നോട്ടിന്റെ മൂല്യത്തിന്റെ പകുതി തുകയായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുന്നത്.
- കേടായ ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്നതല്ല.
ഓരോ കറൻസി നോട്ടിന്റെയും ആധികാരികത, നിലവിലെ അവസ്ഥ എന്നിവ പരിശോധിച്ച ശേഷം മാത്രമാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.