യു എ ഇ: വ്യാജ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

GCC News

വ്യാജ വീഡിയോ ദൃശ്യങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പങ്ക് വെക്കുന്നതിനെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 12-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും, തെറ്റായ വാർത്തകളും പ്രചരിക്കുന്നത് കണക്കിലെടുത്താണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്. വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കുന്നതിന് മുൻപ് അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താൻ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തിന് പുറത്ത് നടന്നതും എന്നാൽ യു എ ഇയിൽ നിന്നുള്ളതെന്ന് തെറ്റായി ആരോപിക്കപ്പെടുന്നതുമായ തെറ്റിദ്ധരിപ്പിക്കുന്നതും, നിയമവിരുദ്ധവുമായ വീഡിയോകളും, ദൃശ്യങ്ങളും ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പ്.

വിവരങ്ങൾ ഓൺലൈൻ സംവിധാനങ്ങളിൽ നൽകുന്നതിന് മുൻപ് അവയുടെ കൃത്യത പരിശോധിക്കേണ്ടതാണെന്ന് ഫെഡറൽ പ്രോസിക്യൂഷൻ ഫോർ കോംബാറ്റിംഗ് റുമേഴ്‌സ് ആൻഡ് സൈബർക്രൈംസ് വിഭാഗം പ്രസിഡണ്ട് H.E. അറ്റോർണി ജനറൽ ഖാലിദ് അൽ മദാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിംവദന്തികളും, വിശ്വസനീയമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള സാമൂഹിക അവബോധം വർദ്ധിപ്പിക്കേണ്ടത് ഏറെ പധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.