രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 ജൂൺ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Minister of Legal Affairs and Acting Labour Minister announces midday work ban from June 15 for three monthshttps://t.co/smXSO5gfLb
— Bahrain News Agency (@bna_en) June 10, 2025
ബഹ്‌റൈനിലെ തൊഴിൽ മേഖലയിൽ 2025 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണ്. നേരത്തെ രണ്ട് മാസത്തേക്കാണ് ബഹ്‌റൈനിൽ പുറം തൊഴിലിടങ്ങളിലെ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിയിരുന്നത്.
ഇത് ഈ വർഷം മൂന്ന് മാസമാക്കി നീട്ടാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണിവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയായി ചുമത്തുന്നതാണ്. ഇതിന് പുറമെ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്.