ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും

GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 ജൂൺ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിലെ തൊഴിൽ മേഖലയിൽ 2025 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണ്. നേരത്തെ രണ്ട് മാസത്തേക്കാണ് ബഹ്‌റൈനിൽ പുറം തൊഴിലിടങ്ങളിലെ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിയിരുന്നത്.

ഇത് ഈ വർഷം മൂന്ന് മാസമാക്കി നീട്ടാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണിവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയായി ചുമത്തുന്നതാണ്. ഇതിന് പുറമെ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്.