ഒമാൻ: പള്ളികൾ ഇന്ന് മുതൽ തുറന്ന് കൊടുക്കുന്നു

GCC News

കൊറോണ വൈറസ് വ്യാപനം മൂലം ഏതാണ്ട് എട്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ഒമാനിലെ പള്ളികൾ ഇന്ന് (നവംബർ 15, ഞായറാഴ്ച്ച) മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ നവംബർ 15 മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരുന്നു.

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി, 400 വിശ്വാസികളെ ഒരേ സമയം ഉൾകൊള്ളാൻ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികൾ മാത്രമാണ് നവംബർ 15 മുതൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാർത്ഥനകൾക്കായാണ് പള്ളികൾ തുറക്കാൻ അനുവദിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവിലുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പള്ളികൾ തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പള്ളികളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഔകാഫ് മന്ത്രാലയവും, സുപ്രീം കമ്മിറ്റിയും പ്രത്യേക മുൻകരുതൽ നടപടികൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ വലിയ പള്ളികൾ മാത്രം തുറക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും, തുടർന്നുള്ള ദിനങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചെറിയ പള്ളികൾ കൂടി തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നിലവിൽ ഓരോ പ്രാർത്ഥനകൾക്കുമായി 25 മിനിറ്റ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ എന്നിവർക്ക് പള്ളികൾ സന്ദർശിക്കാൻ അനുമതി നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ പള്ളികളിൽ നിർബന്ധമാണ്.

സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളെല്ലാം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് പള്ളി അധികാരികൾ ഉറപ്പാക്കേണ്ടതാണ്. കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു.