സംസ്ഥാനത്ത് വെള്ളിയാഴ്ച ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചില്ല

Kerala News

സംസ്ഥാനത്ത് വെള്ളിയാഴ്ച ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഒൻപതു പേർ രോഗമുക്തരായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാല് പേർ വീതവും എറണാകുളത്ത് ഒരാളുമാണ് രോഗമുക്തി നേടിയത്.

ഇതോടെ 392 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 102 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 21,499 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 21,067 പേർ വീടുകളിലും 432 പേർ ആശുപത്രികളിലുമാണ്. 106 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 27,150 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 1862 സാമ്പിളുകൾ ശേഖരിച്ചതിൽ ഫലം ലഭിച്ച 999 സാമ്പിളുകൾ നെഗറ്റീവാണ്. സമൂഹത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 3089 എണ്ണം നെഗറ്റീവ് ആണ്. ഇതിൽ പോസിറ്റീവായ 4 ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പുന:പരിശോധനയ്ക്കായി നിർദേശിച്ച 14 സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ച് വരികയാണ്. ലാബുകൾ തിരസ്‌കരിച്ച 21 സാമ്പിളുകളും പുന:പരിശോധനയ്ക്കായി നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയതായി 10 ഹോട്ട് സ്പോട്ടുകൾ കൂടിയായി. കാസർഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശാല, അതിയന്നൂർ, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 80 ആയി.