ഒമാൻ: തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്തെ തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു. 2026 ഓഗസ്റ്റ് 6-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സാമൂഹിക സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരാത്ത തൊഴിലാളികൾക്കുള്ള സേവനാവസാന ഗ്രാറ്റുവിറ്റി പേയ്‌മെന്റുകളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കാൻ തൊഴിലുടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു തൊഴിലാളിയുമായി തൊഴിൽ ബന്ധങ്ങൾ അവസാനിപ്പിക്കുന്ന അവസരത്തിൽ ബാധകമായ തൊഴിൽ നിയമ വ്യവസ്ഥകൾക്കനുസൃതമായി തൊഴിലുടമകൾ ഗ്രാറ്റുവിറ്റി നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുൻ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്ന കാലയളവിൽ തൊഴിൽ കരാറുകൾ അവസാനിപ്പിച്ച തൊഴിലാളികൾക്ക്, ആദ്യ മൂന്ന് വർഷങ്ങളിൽ പൂർത്തിയാക്കിയ ഓരോ സേവന വർഷത്തിനും 15 ദിവസത്തെ വേതനവും തുടർന്ന് തുടർന്നുള്ള ഓരോ സേവന വർഷത്തിനും ഒരു മാസത്തെ വേതനവും കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

’53/2023′ എന്ന ഉത്തരവ് പ്രകാരമുള്ള പുതിയ തൊഴിൽ നിയമം അനുസരിച്ച് കരാറുകളിൽ ഏർപ്പെട്ട തൊഴിലാളികൾക്ക്, പൂർത്തിയാക്കിയ ഓരോ സേവന വർഷത്തിനും ഒരു അടിസ്ഥാന വേതനത്തിൽ കുറയാത്ത ഗ്രാറ്റുവിറ്റി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സേവനാവസാന ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായി ജീവനക്കാരന്റെ അവസാന അടിസ്ഥാന വേതനം ഉപയോഗിക്കേണ്ടതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.